Footy Times

ബ്ലാസ്റ്റേഴ്സിൽ ഇനിയും കൊഴിഞ്ഞ് പോക്കോ?ഒഡീഷയുടെ കണ്ണും മഞ്ഞപ്പടയുടെ താരങ്ങളിൽ?

ഈ കൂടുമാറ്റങ്ങളിലെല്ലാം പ്രകടമായ ഒരു പൊതു സ്വഭാവമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ടീം വിട്ട നാല് താരങ്ങളും തങ്ങളുടെ മുൻ പരിശീലകർ നയിക്കുന്ന ക്ലബ്ബുകളിലേക്കാണ് ചേക്കേറിയിരിക്കുന്നത്.

0

ഐഎസ്എൽ പുതിയ സീസണിന്റെ ആവേശം വാനോളമുയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശങ്ക പടർത്തി താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു (kerala blasters fc).

ടീമിന്റെ അവിഭാജ്യ ഘടകങ്ങളെന്ന് കരുതിയിരുന്ന അയ്മൻ, അസ്ഹർ, അമേ റാണാവാഡ, ഗോൾകീപ്പർ നോറ ഫെർണാണ്ടസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ക്ലബ് വിട്ടത്. സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഈ നീക്കങ്ങൾ ആരാധകരെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

ഈ കൂടുമാറ്റങ്ങളിലെല്ലാം പ്രകടമായ ഒരു പൊതു സ്വഭാവമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ടീം വിട്ട നാല് താരങ്ങളും തങ്ങളുടെ മുൻ പരിശീലകർ നയിക്കുന്ന ക്ലബ്ബുകളിലേക്കാണ് ചേക്കേറിയിരിക്കുന്നത്.

പ്രതിരോധ താരം അമേ റാണാവാഡ തന്റെ പ്രിയ പരിശീലകൻ സെർജിയോ ലോബരയ്ക്കൊപ്പം പ്രവർത്തിക്കാൻ മോഹൻ ബഗാനിലേക്ക് മടങ്ങിയപ്പോൾ, യുവതാരങ്ങളായ അയ്മനും അസ്ഹറും ഗോൾകീപ്പർ നോറ ഫെർണാണ്ടസും ഐ ലീഗ് ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്കാണ് പോയത്.

ബ്ലാസ്റ്റേഴ്സിൽ അസിസ്റ്റന്റ് പരിശീലകനായും യൂത്ത് ഡെവലപ്‌മെന്റ് ഹെഡ് ആയും വർഷങ്ങളോളം പ്രവർത്തിച്ച റ്റോമസ് ചോഴ്‌സ് ആണ് ഇപ്പോൾ സ്പോർട്ടിങ് ഡൽഹിയുടെ ചുമതലയിലുള്ളത്. തന്റെ കീഴിൽ പിച്ചവെച്ചു വളർന്ന പ്രതിഭകളെ ചോഴ്‌സ് ഓരോന്നായി സ്വന്തം തട്ടകത്തിലെത്തിക്കുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

താരങ്ങൾ മുൻ പരിശീലകർക്കൊപ്പം പോകുന്ന ഈ പ്രവണത തുടരുന്നത് വരാനിരിക്കുന്ന ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന് കൂടുതൽ തലവേദനയായേക്കാം. പ്രത്യേകിച്ച്, ക്ലബ്ബ് ഇതിനെല്ലാം എളുപ്പത്തിൽ അനുവാദം നൽകുന്ന സാഹചര്യം മറ്റു ക്ലബ്ബുകൾക്കും വഴി തുറക്കുന്നു.

kerala blasters fc

ഈ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഒഡീഷ എഫ്സിയെയാണ്. ഒഡീഷയുടെ നിലവിലെ മുഖ്യപരിശീലകൻ ടി.ജി. പുരുഷോത്തമൻ ആണ് എന്നതാണ് ഇതിന് കാരണം. വർഷങ്ങളോളം ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന അദ്ദേഹം, നിലവിലെ മിക്ക താരങ്ങളുടെയും കളിശൈലിയും വ്യക്തിത്വവും കൃത്യമായി അറിയാവുന്ന വ്യക്തിയാണ്.

സീസൺ ആരംഭിക്കുന്നതിന് മുൻപേ ഒഡീഷയുടെ കോച്ച് ടി.ജി. പുരുഷോത്തമൻ തന്റെ പഴയ ശിഷ്യന്മാരിലെ മികച്ചവരെ സ്വന്തം ടീമിലേക്ക് റാഞ്ചാൻ ശ്രമിക്കുമോ എന്ന ആശങ്ക ആരാധകർക്കിടയിലുണ്ട്.

പ്രിയപ്പെട്ട പരിശീലകർ വിളിക്കുമ്പോൾ കരിയറിലെ അവസരങ്ങൾ കൂടി മുൻനിർത്തി താരങ്ങൾ കൂടുമാറുന്നത് ഫുട്ബോളിൽ സർവസാധാരണമാണ്. എന്നാൽ ഐഎസ്എൽ പടിവാതിൽക്കൽ എത്തിനിൽക്കെ, ഇത്തരത്തിൽ ടീമിലെ പ്രമുഖർ ഓരോന്നായി കൊഴിഞ്ഞു പോകുന്നത് ബ്ലാസ്റ്റേഴ്സിന്റെ സീസൺ ഒരുക്കങ്ങളെ താളംതെറ്റിക്കാൻ സാധ്യതയുണ്ട്.

വരും ദിവസങ്ങളിൽ ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്‌സ് എത്രത്തോളം കരുതലോടെ നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ടീമിന്റെ മുന്നോട്ടുള്ള പ്രയാണം.

ALSO READ: ഐഎസ്എൽ ഇനി സോണിയിൽ കാണാം…

content: kerala blasters fc


Discover more from

Subscribe to get the latest posts sent to your email.

Leave a Reply