രണ്ടാമൂഴത്തിൽ ജിറൂഡ്
ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ഫ്രാൻസിനു വേണ്ടി സ്ട്രൈക്കറുടെ റോളിൽ ഇറങ്ങിയത് എ.സി മിലാന്റെ ഒലിവിയർ ജിറൂഡാണ്. കരിം ബെൻസേമയുടെ പരിക്കാണ് ജിറൂഡിന്റെ ആദ്യ ഇലവനിൽ ജിറൂഡിന്റെ ഇടമുറപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ 2 ഗോൾ സ്കോർ ചെയ്തതോടെ ഫ്രാൻസിനു വേണ്ടിയുള്ള ഗോൾവേട്ടയിൽ ജിറൂഡ് ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻറിക്കൊപ്പമെത്തി.
123 മത്സരങ്ങളിൽ നിന്നാണ് ഹെൻറി 51 ഗോൾ സ്കോർ ചെയ്തതെങ്കിൽ, ജിറൂഡിന് ഒപ്പമെത്താൻ 115 മത്സരങ്ങൾ മതിയായിരുന്നു. ഫ്രാൻസിനായി ഒരുഗോൾ കൂടി നേടുന്നതോടെ ജിറൂഡ് ഹെൻറിയെ മറികടക്കും. 2011ൽ മോൺപെല്ലറിൽ നിന്ന് ആഴ്സൻ വെങർ ജിറൂഡിനെ ആഴ്സണലിലെത്തിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്. ആഴ്സണലിന് വേണ്ടി 253 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടിയ ജിറൂഡ് 2018ൽ ചെൽസിയിലെത്തി.
ചെൽസിക്ക് വേണ്ടി 119 മത്സരങ്ങളിൽ നിന്ന് 39 ഗോൾ നേടിയ താരം നിലവിൽ ഇറ്റാലിയൻ ലീഗിൽ എ.സി മിലാനിലാണ്. ചെൽസിക്കൊപ്പവും ആഴ്സണലിനൊപ്പവും പ്രീമിയർ ലീഗും എഫ് എ കപ്പും നേടി.മിലാനെ 2021-22 സീരി എ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.