ഇറാനോ ഇംഗ്ലണ്ടോ?
‘ഗ്രൂപ് ബി’യിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽവച്ച് അരങ്ങേറുകയാണ്. ക്വാളിഫൈയിങ് റൗണ്ടിൽ ഗ്രൂപ് ചാമ്പ്യന്മാരായിക്കൊണ്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ഇംഗ്ലണ്ട് 2020 യൂറോകപ്പിൽ ഫൈനലിസ്റ്റുകളാണ്.
ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ജോർദൻ ഹെൻഡേഴ്സൻ, മേസൺ മൗണ്ട്, ഡെക്ലാൻ റൈസ് തുടങ്ങിയ ലോകോത്തര മിഡ്ഫീൽഡർമാർ കെയിനിന് പന്തെത്തിക്കും. വിങ്ങിലൂടെ കുതിക്കാൻ ബുകായൊ സാക, ഫിൽ ഫോഡൻ എന്നിവരും ഉണ്ടാവും.
എന്തുകൊണ്ടും എല്ലാ പൊസിഷനിലും നല്ല കളിക്കാരുള്ള ടീമാണ് ഇംഗ്ലണ്ട്. എങ്കിലും കഴിഞ്ഞ 5 മത്സരങ്ങളിൽ പരാജയപ്പെട്ടതിന്റെ ക്ഷീണവും ഇംഗ്ലണ്ടിനുണ്ട്. കൃത്യമായ ഡിഫൻഡർമാരെ അണിനിരത്താത്തതാണ് പലപ്പോഴും ഇംഗ്ലണ്ടിന്റെ പരാജയത്തിന് ഹേതുവാകാറുള്ളത്. ഇറാനെതിരെയുള്ള മത്സരത്തിൽ അത് പരിഹരിക്കാനായാൽ ഇംഗ്ലണ്ടിന് വിജയം എളുപ്പമാകും.
ഏഷ്യൻ ക്വാളിഫയറിൽ മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടാണ് ഇറാന്റെ വരവ്. ബയെർ ലെവർകൂസന്റെ സർദർ അസമൗനിലാണ് ഇറാനിന്റെ പ്രതീക്ഷ. അസ്മൗനോടൊപ്പം ബ്രെന്റ്ഫോഡിന്റെ സമാൻ ഗോദോസും പോർട്ടൊയുടെ ടറേമിയും ഇറാന്റെ ആക്രമണത്തിന് കരുത്തേകും. 2014 ലോകകപ്പിൽ അർജന്റീനയെ വരച്ച വരയിൽ നിർത്തിയ ടീമെന്ന നിലയിൽ ഇംഗ്ലണ്ടിനെ തളച്ചിടാനും ഇടാൻ കഴിയുമെന്ന് കരുതുന്നു.
ഇറാൻ ടീമുമായി 10 വർഷത്തോളം പരിചയസമ്പത്തുള്ള ക്വിന്ററോസ് എന്ന പരിശീലകന്റെ തന്ത്രങ്ങൾ പ്രധാനമാണ്. 4-1-4-1 ഫോർമേഷനിലാണ് കളിക്കാർ അണിനിരക്കുക
സൗത്ത്ഗേറ്റിന്റെ ഇഷ്ട ഫോർമേഷൻ 3-4-3 ആണെങ്കിലും 4-2-3-1 ആക്രമണശൈലിയാവും ഇറാനോട് പുറത്തെടുക്കുക. അൽപം അധ്വാനിച്ചിട്ടാണെങ്കിലും ഇറാനെതിരെ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലുള്ളത്